Wednesday, June 20, 2012

അബ്ദുള്ളയെ ഓര്‍ക്കുമ്പോള്‍ ...(അനുഭവം )

മൂന്ന് വര്‍ഷം മുമ്പാണ്... അന്ന് എന്റെ കുടുംബം നാട്ടില്‍ നിന്നും വന്നതിന്റെ പിറ്റേ ദിവസമായിരുന്നു... നാട്ടില്‍ നിന്നും കൊണ്ട് വന്ന ചില പലഹാര സാധനങ്ങളുമായി ഞാന്‍ അബ്ദുള്ളയുടെ മുറിയില്‍ പോയി. അവന്‍ രാത്രി ഭക്ഷണം കഴിക്കാനുള്ള തെയ്യാറെടുപ്പിലായിരുന്നു. കൂടെ ഭക്ഷണം കഴിക്കാന്‍ എന്നെനിര്‍ബന്ധിച്ചു, ഞാന്‍ നന്ദിപൂര്‍വ്വം നിരസിച്ചപ്പോള്‍, " ങാ... ഫാമിലിവന്നതല്ലേ, ന്നാ പിന്നെ അവരോടൊപ്പം തന്നെ കഴിച്ചോ..." എന്നും അവന്‍ പറഞ്ഞു.

ഷാര്‍ജ നാസരിയ്യയില്‍ ഞാന്‍ താമസിച്ചിരുന്ന ബില്‍ഡിങ്ങിലെ നാത്തൂര്‍ (വാച്ച് മാന്‍) ആയിരുന്നു അബ്ദുള്ള. ഏകദേശം എന്റെ പ്രായം തന്നെയുള്ള അവനുമായുള്ള ബന്ധം ഒരു വാച്ച്‌മാന്‍ എന്ന നിലയിലായിരുന്നില്ല, വളരെ അടുത്ത സുഹ്രത്ത് എന്ന രീതിയിലായിരുന്നു. ആ ബില്‍ഡിങ്ങില്‍ എത്തിയ ആദ്യനാള്‍ മുതലെ അവന്‍ എന്റെ മനസ്സ് കവര്‍ന്നു കഴിഞ്ഞിരിന്നു. എപ്പോഴും എല്ലാവരോടും പുഞ്ചിരിക്കുന്ന അവന്‍, പൊതുവേ നാത്തൂര്‍മാരോടുണ്ടായിരുന്ന എന്റെ കാഴ്ചപ്പാടിനെ തന്നെ മാറ്റി കളഞ്ഞിരുന്നു. ജോലി ചെയ്തതിനു ശമ്പളം ഒഴികെ ആരില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാത്ത, എല്ലാവരോടും എപ്പോഴും വളരെ മാന്യമായി പെരുമാറുന്ന അവന്‍ എനിക്കൊരു അത്ഭുതം തന്നെയായിരുന്നു. ഞാന്‍ മാത്രമല്ല ആ ബില്‍ഡിങ്ങിലെ ചെറുതും വലുതുമായ എല്ലാ ഓരോ അംഗങ്ങളും വളരെയധികം അവനെ സ്നേഹിച്ചിരുന്നു എന്ന് ഏതാനും ദിവസങ്ങള്‍ക്കകം എനിക്ക് മസ്സിലായി. ഇടക്കിടക്ക് ഞാന്‍ അവന്റെ മുറിയില്‍ പോയിരുന്നു സംസാരിക്കാറുണ്ടായിരുന്നു. ആയിടക്കു ഒഴിവു കിട്ടുമ്പോഴെല്ലാം അവന്റെ മുറിയില്‍ പോവുക പതിവാക്കി. അതിനു പ്രത്യേക കാരണവും ഉണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ മുമ്പാണ് അവന്റെ ഭാര്യ മരണമടഞ്ഞത്. പ്രസവത്തിനു ഏതാനും ദിവസങ്ങള്‍ക്കു ശേഷം രക്തസ്രാവം മൂലമാണ് അവര്‍ മരണമടഞ്ഞത്. മൂന്നാമതായി ഒരുകുഞ്ഞുകൂടി ഉണ്ടായ സന്തോഷ വാര്‍ത്ത അവന്‍ എന്നോട് പങ്കു വെച്ചിരുന്നു. പക്ഷെ കുഞ്ഞുപൈതലിനെ മറ്റുള്ളവരുടെകൈകളിലേല്‍പ്പിച്ചു അപ്രതീക്ഷിതമായി അവര്‍ വിട്ടുപിരിഞ്ഞ ആവാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. ഭാര്യ മരണമടഞ്ഞയുടനെ അവന്‍ നാട്ടില്‍ പോയിരുന്നു. ആറ് മാസത്തോളം നാട്ടില്‍ നിന്ന ശേഷം ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ തന്റെ കൊച്ചുകുഞ്ഞിനെയടക്കംപറക്കമുറ്റാത്ത മക്കളെ അവന്റെ ഉമ്മയെയും മറ്റും ഏല്‍പ്പിച്ചു അവന്‍ തിരിച്ചു വരികയായിരുന്നു. ഭാര്യ മരണമടഞ്ഞു ഏറെ കഴിയുന്നതിനു മുമ്പ് അവന്റെ ഉമ്മയും മരണപ്പെട്ടു. ഒരു മനുഷ്യന് സഹിക്കാവുന്നതിലപ്പുറം പരീക്ഷണങ്ങള്‍ നേരിട്ടിട്ടും അതെല്ലാം ക്ഷമിച്ചു സഹിച്ചു നില്‍ക്കാനുള്ള അവന്റെ കഴിവില്‍ അത്ഭുതം തോന്നിയിരുന്നു. അപ്പോഴും ആ മുഖത്ത് നിന്നും പുഞ്ചിരി മാറിയിരുന്നില്ല. പക്ഷെ ആ പുഞ്ചിരിയില്‍ ഒളിപ്പിച്ചിരുന്ന ദുഃഖഭാരം എനിക്കറിയാമായിരുന്നു. അത് കൊണ്ട് തന്നെയാണ് ഒഴിവു കിട്ടുമ്പോഴെല്ലാം അവന്റെ മുറിയില്‍ പോവുക പതിവാക്കിയതും. ഭാര്യയും ഉമ്മയും മരണപ്പെട്ട ദുഃഖത്തിനു പുറമേ തന്റെ മക്കളുടെ അവസ്ഥ ഓര്‍ക്കുമ്പോഴുള്ള അതിയായ സങ്കടവും വിഷമവും അവനെ അലട്ടുന്നുണ്ടായിരുന്നു ..................

എന്റെ കയ്യില്‍ നിന്നും പലഹാരങ്ങള്‍ വളരെ സന്തോഷപൂര്‍വ്വം അവന്‍ വാങ്ങി വെച്ചു, അവന്റെ നന്ദിയും അറിയിച്ചു. അബ്ദുള്ളയോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഏതാണ്ട് രാത്രി 11മണി ആയിക്കാണും. റൂമിലെത്തി ഭാര്യയോടു ഞാന്‍ അബ്ദുള്ളയുടെ അവസ്ഥ പങ്കു വെച്ചു. പിറ്റേന്ന് അവധി ദിനമായിരുന്നതിനാല്‍ വൈകിയാണ് അന്നുറങ്ങിയത്.

രാവിലെ പോലിസ് വാഹനത്തിന്റെയും ആംബുലന്‍സിന്റെയും സൈറണുകള്‍ കേട്ടാണ് ഞാനുണര്‍ന്നത്. ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ എന്റെ ബില്‍ഡിങ്ങിന്റെ താഴെ പോലീസ് വാഹനങ്ങളും ആംബുലന്‍സും. കാര്യമെന്തെന്നറിയാന്‍ ഓടിയിറങ്ങി. അബ്ദുള്ളയുടെ മുറിക്കു മുമ്പില്‍ ആള്‍ക്കൂട്ടവും പോലീസും. അപ്പോഴും കാര്യം മനസ്സിലായില്ല. കുറച്ചപ്പുറത്ത്‌ അബ്ദുള്ളയുടെ ഒരു ബന്ധു കരയുന്നു... ഞാന്‍ കാര്യം തിരക്കി .... "അബ്ദുള്ള പോയി..." അത് കേട്ട് ഒരു നിമിഷം ഞാന്‍ സ്തംബിച്ചു നിന്നു... തല കറങ്ങുന്നതു പോലെ... പിന്നെ പിന്നെ യാതാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ നിര്‍ബന്ധിതനായി. അബ്ദുള്ള മരണപ്പെട്ടിരിക്കുന്നു! ഒരു സൈലന്റ് ഹാര്‍ട്ട്അറ്റാക്കിലൂടെ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി സങ്കടങ്ങളും ദുഃഖങ്ങളുമില്ലാത്ത ഒരു ലോകത്തേക്ക് അവന്‍ യാത്രയായിരിക്കുന്നു!

ജീവിതത്തിലെ ലാളിത്യം പോലെ തന്നെ അവന്റെ മരണവും വളരെ ലളിതമായിരുന്നു. അന്ന് രാത്രി അവന്റെ അളിയന്‍ തൊട്ടടുത്തു കിടന്നുറങ്ങിയിരുന്നു. ഉറക്കത്തിനിടെ മരണപ്പെട്ടത് തൊട്ടടുത്ത്‌ കിടക്കുന്ന അവന്റെ അളിയന്‍ പോലും അറിഞ്ഞിരുന്നില്ല. എന്നല്ല രാത്രിയിലോ ഉറക്കത്തിനിടയിലോ എന്തെങ്കിലും അസ്വാഭാവികമായ എന്തെങ്കിലും ഉണ്ടായില്ല എന്നും അവന്റെ അളിയന്‍ പറഞ്ഞു. അളിയന്‍ രാവിലെ എഴുന്നേറ്റു വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കുന്നില്ല. കണ്ടു കഴിഞ്ഞാല്‍ഉറങ്ങുകയാണെന്നെ പറയാന്‍ കഴിയൂ. വായില്‍ നിന്നും ഒരു നുര പോലും വന്നിട്ടുണ്ടായിരുന്നില്ല. സുന്ദരമായ ഒരുറക്കം.. മരിച്ചു കിടക്കുകയാണെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുകയില്ല. അത്രയ്ക്ക് 'സുന്ദര'മായ മരണം!

സ്വന്തം ഉമ്മയും വല്ലിയുമ്മയും നഷ്ടപ്പെട്ട കൊച്ചു കുഞ്ഞുങ്ങളുടെമുമ്പിലേക്ക് ചേതനയറ്റ ഉപ്പയുടെ ശരീരം കൂടി കൊണ്ട് പോവേണ്ട എന്നാണു ബന്ധുക്കളും മറ്റും തീരുമാനിച്ചത്. ഷാര്‍ജയിലെ ഖബറിസ്ഥാനില്‍ കണ്ണീരില്‍ ചാലിച്ച  മൂന്നു പിടി മണ്ണ് വാരി അബ്ദുള്ളയുടെ ഖബറിലിടുമ്പോള്‍ എന്റെ മനസ്സ് നിറയെ ആ കുഞ്ഞുങ്ങളായിരുന്നു, ഭൂമിയില്‍ മറ്റാര്‍ക്കും ഈ ഗതി വരരുതേ എന്ന പ്രാര്‍ത്ഥനയും.